പേജുകള്‍‌

മൌനം സംസാരിക്കുന്നു

വാക്കുകള്‍ മുറിഞ്ഞതും ചിരി നിലച്ചതും
ഒരു വൈകുന്നേരത്തിലായിരുന്നു....

ആ പകല്‍ അസ്തമിച്ചത്
ഒരു ജീവനു വിലപറഞ്ഞു കൊണ്ടായിരുന്നു...

കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങളില്‍
ജീവന്‍റെ വെളിച്ചം ഇട്ടുതന്നു ദൈവം പരീക്ഷിച്ചു...

ശ്വാസം പോലും പ്രാര്‍ത്ഥനകളായി മാറിയതും 
കണ്ണുനീര്‍ വറ്റിവരണ്ടതും ഞാനറിഞ്ഞു...

പ്രിയപ്പെട്ട ജീവനുവേണ്ടി ഞാനെന്‍റെ-
പിറവിയിലിരിക്കുന്ന ജീവനുമായി വിലപേശി...

ഒടുവിലൊരുനാള്‍, രാവിന്‍റെ മറവില്‍
ദൈവമെന്‍റെ സ്നേഹത്തെ കവര്‍ന്നെടുത്തു...

എനിക്കു സ്നേഹിക്കാന്‍,
ആ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇട്ടുതന്നു...

എനിക്കു നഷ്ടമായതും വേര്‍പിരിഞ്ഞതും
എന്‍റെ കരളില്‍ നിന്നൊരു കഷ്ണമായിരുന്നു...

ഇപ്പോള്‍ മൌനം സംസാരിക്കുന്നു,
എനിക്കു മുന്നിലില്ലാത്ത എന്‍റെ സ്നേഹത്തിനോട്...

സമര്‍പ്പണം:
അക്ഷരങ്ങള്‍ക്ക് സൌന്ദര്യമുണ്ടെന്ന് എന്നെ പഠിപ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ എന്‍റെ പ്രിയപ്പെട്ട ഇക്ക, പി.പി. അബ്ദുള്‍ ഗഫൂറിന്..

ഷംനാസ്, ജനനം ഏപ്രില്‍ 10


"ഷംനാസ്" എന്നാണ് എനിക്കു പേരുള്ളത്...
 ഉമ്മയും ഉപ്പയും സ്നേഹത്തോടെ "ഷംനാ".. എന്നു നീട്ടി വിളിക്കും..
നാട്ടിലെ കളിക്കൂട്ടുകാര്‍ എടാ, പോടാ, ഷംനൂ എന്നൊക്കെ വിളിക്കും...

"ഷഹനാസ്" എന്നായിരുന്നു എനിക്കു ഒരു പ്രായം വരെ ഉണ്ടായിരുന്ന പേര്.. പിന്നീടത് "ഷംനാസ്" ആക്കി മാറ്റി... എനിക്കും ഇഷ്ടം ഇത് തന്നെ...
ഇടക്ക് വെച്ചു മാറ്റിയതുകൊണ്ടു, എന്‍റെ പേരിടാന്‍ എനിക്കു തന്നെ ഭാഗ്യം ലഭിച്ചു എന്നതാണു രസകരം..

"സെന്ന" എന്നു വിളിക്കുന്ന കൂട്ടുകാരും, "തെമ്മ" എന്നു പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊഞ്ചി വിളിക്കുന്ന കുട്ട്യോളും ഉണ്ട്...
"കുഞ്ഞാക്ക" എന്നാണ് വീട്ടിലെയും കുടുംബത്തിലെയും കുട്ടികളും, അനിയന്മാരും അവരുടെ സുഹൃത്തുക്കളും വിളിക്കാറുള്ളത്.. ആ വിളി ഇപ്പോ ഭാര്യയും ഏറ്റെടുത്തു കഴിഞ്ഞു...
"മത്തക്കുരു" എന്നു സ്കൂളിലെ കുട്ടികള്‍ വിളിക്കാറുണ്ടായിരുന്ന ഇരട്ടപ്പേരാണ് ഇപ്പൊഴും മനസ്സില്‍ ചിരി നല്‍കുന്നത്...

1980-ലെ ഏപ്രില്‍ മാസത്തിലെ 10ആം തിയ്യതിയിലെ ഒരു പകലില്‍ ഉച്ച സമയത്ത് 12.05നു തിരുവോണം നക്ഷത്രത്തിലാണ് ഞാന്‍ പിറന്നു വീണത്... (അറബിക് വര്‍ഷം 1400, മാസം 5 (ജമാദുല്‍ അവ്വല്‍) 25ആം തിയ്യതി) വ്യാഴാഴ്ച്ച...!!
10നു ജനിച്ചത് കൊണ്ടാവണം 10 എനിക്കു ഇഷ്ടപ്പെട്ട സംഖ്യയായത്.
ഞാന്‍ കണ്ട 10ആമത്തെ സ്ത്രീയാണ് എന്‍റെ ഭാര്യ ഫസീല.
ജനുവരിയിലെ 10നായിരുന്നു എന്‍റെ വിവാഹം, മുഹൂര്‍ത്തം (നിക്കാഹ്) കാലത്ത് 10 മണിക്കും.

വളയംകുളം എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ വീട്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ സംഗമ കേന്ദ്രമാണ് വളയംകുളം... ഇത് നമ്മുടെ കോഴിക്കോട് തൃശ്ശൂര്‍ സ്റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ കുന്നംകുളത്തിനടുത്തുള്ള സ്ഥലമാണ്.. ചാലിശ്ശേരി, ചങ്ങരംകുളം, ഇടപ്പാള്‍, പെരുമ്പിലാവ് എന്നിവയൊക്കെയാണ് എന്‍റെ അയല്‍നാടുകള്‍...

ഉമ്മയുടെ ഉയരവും, ഉപ്പയുടെ സ്നേഹവുമാണ് എനിക്കു പൈതൃകമായി ലഭിച്ചിരിക്കുന്നത് എന്നാണ്എന്‍റെ കണ്ടെത്തല്‍..
അതുകൊണ്ടു തന്നെ ഉയരം കുറവും, സ്നേഹം കൂടുതലുമാണ് എനിക്ക് എന്നാണ് എന്‍റെ ധാരണ... ;)

ഞങ്ങള്‍ 5 ആണ്‍ മക്കളാണ്... ഞാന്‍ രണ്ടാമന്‍...
ജ്യേഷ്ഠന്‍ ഷഹറാബ്, പിന്നെ എനിക്കു താഴെ 3 അനിയന്‍മാര്‍... ശബാബ്, പിന്നെ ഇരട്ടകളായ ശാബിത്ത്, ഷാക്കിത്ത് എന്നിവരും. പഞ്ചപാണ്ഡവന്‍മാരിലെ നകുല സഹദേവന്മാരെപ്പോലെ അനിയന്മാരായി ഇരട്ടകള്‍.. മക്കളില്‍ രണ്ടാമനായത് കൊണ്ട് ഞാന്‍ "ഭീമനായി" വരും, അല്ലേ..

ഉപ്പ പി.പി.എം.അഷ്റഫ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു.
ഉമ്മ ഖദീജ സാധാരണ വീട്ടമ്മയും.

അന്‍സാര്‍ഇംഗ്ലീഷ് സ്കൂള്‍-പെരുമ്പിലാവ്, മൂക്കുതല വടക്കുമ്മുറി - എസ്.എസ്.എം.യു.പി. സ്കൂള്‍, പാവിട്ടപ്പുറം നന്നമ്മുക്ക് ടെക്നിക്കല്‍ ഹൈ സ്കൂള്‍, പൊന്നാനി എം.ഇ.എസ് കോളേജ്, വളാഞ്ചേരി ആതവനാട് മര്‍ക്കസ് എന്നിവിടങ്ങളില്‍ നിന്നായി പലതരത്തിലുള്ള വിദ്യ-അഭ്യാസങ്ങളും പൂര്‍ത്തിയാക്കി വിദ്യയില്‍ ഇല്ലെങ്കിലും അഭ്യാസങ്ങളിലെങ്കിലും മികവ് തെളിയിച്ചു... ;)

ജീവിതത്തിലൂടെ പല പ്രണയങ്ങളും കടന്നു പോയിട്ടുണ്ട്..
പ്രണയത്തിന്‍റെ കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞ കാലഘട്ടം...
എന്‍റെയുള്ളിലെ വിശുദ്ധ പ്രണയങ്ങളെ കാണാതെ പോയ കാമുകിമാരെ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിടും, എന്നിട്ട് മനസ്സില്‍ പറയും, അവര്‍ക്കങ്ങിനെതന്നെ വേണം..!! എന്നെ കിട്ടിയില്ലല്ലോ..!! ;)

ഇസ്ലാമിക വിശ്വാസിയാണ്. ദൈവത്തെ ഭയക്കുകയും, സ്നേഹിക്കുകയും, അങ്ങിനെതന്നെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസപരമായി ഒരുപടി മുന്നില്‍ ജീവിക്കാന്‍ കൊതിക്കുന്നു.. മറ്റെല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഇസ്ലാംമതം എന്നെ പഠിപ്പിച്ചത് കൊണ്ട് എല്ലാ മതസ്ഥരും നല്ല സുഹൃത്തുക്കള്‍, ആത്മമിത്രങ്ങള്‍......

ചെറുപ്പം മുതലേ സൌഹൃദവും കലയും ഒരു ഹരമായിരുന്നു..
അഭിനയിക്കുക എന്നത് അടങ്ങാത്ത ആവേശവും. ജില്ലാ, സംസ്ഥാന തലങ്ങളിലെല്ലാം കുറെ സമ്മാനങ്ങള്‍ വാരിക്കൂട്ടി ആ ആവേശത്തിന് നിറം പിടിപ്പിച്ചു...
സാഹിത്യവും ഇഷ്ടമായിരുന്നു... എഴുത്തും വായനയും ചെറുപ്രായത്തിലേ ശീലമായി.. ഉപ്പയുടെ അനിയന്‍ ഗഫൂര്‍ ആണ് എന്‍റെ സാഹിത്യചിന്തകള്‍ക്ക് ഗുരുവും വഴികാട്ടിയുമായത്...

സ്റ്റേജ് എവിടെ കണ്ടാലും ചാടിക്കയറി ഒരു കൊച്ചു മിമിക്രിയെങ്കിലും അവതരിപ്പിച്ചേ അടങ്ങാറുണ്ടായിരുന്നുള്ളൂ..
കലാഭവനിലെ താരങ്ങള്‍ക്കൊപ്പം കേരളത്തില്‍ കുറെ സ്റ്റേജുകളില്‍ കറങ്ങി. കൂടെ നാടകവുമായും കുറെക്കാലം ജീവിച്ചു. വളയംകുളത്തെ നാടക പ്രവര്‍ത്തകന്‍ അബുവും തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുമായിരുന്നു നാടകത്തിനു കൂട്ട്..

നാട്ടിലെ കലാപ്രവര്‍ത്തനം കൊണ്ട് നടത്തിയിരുന്ന ബിസിനെസ്സ് പൊളിച്ചടുക്കി കടം കയറിയപ്പോള്‍ എന്നെ ഇങ്ങോട്ട്, അബൂദാബിയിലേക്ക് വിമാനം കയറ്റിവിട്ടു വീട്ടുകാര്‍.. :(
അതുകൊണ്ടു ജീവിതം പഠിക്കാനായി..
ജീവിതത്തിന്‍റെ കയ്പ്പും മധുരവും..!!

ഇവിടെയും ഷോര്‍ട്ട് ഫിലിമും സിനിമയുമൊക്കെയായി ജീവിതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു..
ഇവിടെയാവുമ്പോ ജീവിതവും ജോലിയും സിനിമയും എല്ലാം കൃത്യമായി തന്നെ കൊണ്ട് പോകാന്‍ കഴിയുന്നു... സന്തോഷം.. സ്വസ്ഥം...

എന്നെ കുറിച്ചു എന്‍റെ ജന്മദിനത്തില്‍ ഒരു ചെറുപരിചയം എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തു എന്നേയുള്ളൂ.. ബോറടിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക...

എനിക്കു സൌഹൃദം സമ്മാനിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെല്ലാം ഒരുപാടിഷ്ടത്തോടെ സ്വന്തം ഷംനാസ്.....

കണ്ണൂര്

രാത്രിയുടെ മറവില്‍
തലയിലെ പ്രഹരം
നക്ഷത്രമെണ്ണിച്ചു...!!
നിലാവിന്റെ നിഴലില്‍
മാറിലെ കുത്ത്
രക്തം പൊടിയിച്ചു...!!

കൂട്ടിയിട്ട തലകള്‍
എണ്ണി മാറ്റുമ്പോഴും
നേതാവിന് അതൃപ്തി...

വിശപ്പിന്റെ ബാധ
ചാടിക്കയറിയപ്പോള്‍
സഹ്യന്റെ മക്കള്‍
മണ്ണപ്പം ചുട്ടു...

ചുട്ടെടുത്ത മണ്ണപ്പത്തിലും
ചോര മണക്കുന്നു...!!!

ഇത്
കണ്ണൂരിന്റെ മണ്ണ്....!!!

സ്നേഹിതന്‍


ഇരുട്ടുള്ള വഴിയില്‍
വെളിച്ചവുമായി
ഒരാള്‍ വന്നു കയറി...

പേര് ചോദിച്ചപ്പോള്‍
പുഞ്ചിരിച്ചു....
നാട് ചോദിച്ചപ്പോള്‍
ചിരി പൊഴിച്ചു...

ഏറെനേരം
പലതും പറഞ്ഞു..

ഒടുവില്‍
എന്‍റെ സങ്കടക്കടലുകള്‍
അയാള്‍
കുടിച്ചുവറ്റിച്ചു...!!

പകരം,
അയാളുടെ ചിരിയുടെ ലോകം
എനിക്കു സമ്മാനിച്ചു...!!

ഇപ്പോള്‍
അയാളിരുന്ന
ഇരിപ്പിടത്തിനു മുകളില്‍
ഒരു കുറിപ്പു മാത്രം...!!

കുറിപ്പിലിങ്ങനെ
കോറിയിട്ടിരുന്നു...,
"സ്വന്തം സുഹൃത്ത്....!!"

വിസ്മരിക്കപ്പെടുന്നവന്‍

എന്‍റെ ചിറകുകള്‍
അവരുടെ ആകാശങ്ങളില്‍
വര്‍ണ്ണങ്ങള്‍ വിതറി...!!

ആകാശങ്ങളില്‍
നക്ഷത്രങ്ങള്‍ മിഴി തുറക്കുകയും
പ്രകാശം പടരുകയും ചെയ്തു...!!

പുതിയ ചിറകുകള്‍
അവരുടെ ആകാശങ്ങളില്‍
ആഘോഷമായി...!!

എന്‍റെ ചിറകുകളെ
അവര്‍ വിസ്മരിച്ചെങ്കിലും
അവരുടെ ആകാശങ്ങള്‍
വിശാലമായെങ്കിലെന്നു ഞാനാശിച്ചു...!!

വിസ്മരിക്കപ്പെടുന്നവന്‍
കാലത്തിനൊപ്പം ചലിക്കുന്നു
പുതിയ വര്‍ണ്ണങ്ങള്‍ തിരയുന്നു...!!!

അവകാഡോ

ഇതാണ് ഞാന്‍ കഴിച്ചതില്‍ വെച്ചു ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!!
ഇത് ഒരു അവകാഡോ പഴമാണ് (ബട്ടര്‍ ഫ്രൂട്ട്)
എന്റെ വീട്ടിലെ മുന്‍വശത്തു ഞാനും എന്റെ ഉപ്പയും കൂടെ ഒരു മഴക്കാലത്ത് നട്ടുവളര്‍ത്തിയ അവകാഡോ മരത്തില്‍ കായ്ച്ചത്..!!
നാട്ടില്‍ നിന്നും ഈ ഗള്‍ഫിലേക്ക് എനിക്കിത് അയച്ചു തന്നത് എന്റെ ഉമ്മയാണ്..

ഈ പഴം എനിക്കു പ്രിയപ്പെട്ടതാവാന്‍ ഒരു കാരണമുണ്ട്...

ഒരിക്കല്‍ ഞാനും ഉമ്മയും ചേര്‍ന്ന് ഞങ്ങളുടെ വീടിന് പുറകില്‍ ഇത്തിരി ചീര നട്ടു.
അത് വളര്‍ന്ന് വലുതാകുംവരെ ഞങ്ങള്‍ അതിനെ പരിചരിച്ചു കൊണ്ടിരുന്നു...
ഉമ്മയുടെ സ്നേഹം കൊണ്ടോ എന്തോ, അറിയില്ല, അത്രമാത്രം അത് തഴച്ചു വളര്‍ന്നിരുന്നു...!!!

ചീരതൈകള്‍ വളര്‍ന്ന് പറിച്ചെടുക്കാന്‍ പാകമായി...
ഞാന്‍ സ്വപ്നം കണ്ടു, അതുകൊണ്ടുള്ള മനോഹരമായ ഒരു ചീരക്കറി.. ഉമ്മയുടെ പ്രത്യേക രുചിക്കൂട്ടില്‍...!!!

അങ്ങിനെ ഉമ്മ ചീരയിലകള്‍ അരിഞ്ഞെടുത്ത് കറിയുണ്ടാക്കി. ഉമ്മയുടെ രീതിയില്‍ തന്നെ..
കറി മോശമായത് കൊണ്ടല്ല, പക്ഷേ അത് ഞാന്‍ കരുതിയിരുന്നത് പോലെ ആയിരുന്നില്ല.. ഈ മുളക് കറിയും തേങ്ങയരച്ച കറിയും പോലെ ഒരു ചെറിയ വ്യത്യാസം മാത്രം..

എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. ഞാന്‍ ഉമ്മയോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങി അപ്പുറത്തെ തറവാട്ടില്‍ വലിയുമ്മയോടൊപ്പം ചെന്നിരുന്നു...
ചീരക്കറി എനിക്കിഷ്ടപ്പെടാത്തതും, ഞാന്‍ ഭക്ഷണത്തിന് മുന്നില്‍ നിന്നും എഴുന്നേറ്റ് പോയതും ഉമ്മയെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു. ഞാനാണെങ്കില്‍ ഭക്ഷണം കഴിക്കില്ലാ എന്ന വാശിയിലും..!!

ഉമ്മ എന്നെ അന്വേഷിച്ചു തറവാട്ടിലേക്ക് വന്നു. ഓടിവന്നത് കൊണ്ട് ഉമ്മ കിതക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ കയ്യില്‍ ഒരു പാത്രം നിറയെ ചീരക്കറിയും..!!
എന്നെ സ്നേഹത്തോടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അടുത്ത തവണ ഞാന്‍ ഉദ്ദേശിക്കുന്ന പോലെ കറിയുണ്ടാക്കിത്തരാമെന്നും പറഞ്ഞു.. പക്ഷേ, ഞാന്‍ വാശിയോടെ അവിടെ നിന്നും ഇറങ്ങിപ്പോയി..
പിന്നീട് രാത്രിയില്‍ മനസ്സില്ലാ മനസ്സോടെ ചീരക്കറിയും കൂട്ടി ഊണ് കഴിച്ചു.. നല്ല രുചിയുണ്ടായിരുന്നെങ്കിലും കനപ്പിച്ച മുഖത്തോട് കൂടിതന്നെ ഞാനത് കഴിച്ചു തീര്‍ത്തു..!!!


അന്ന് ഉമ്മ ഓടിക്കിതച്ചു വന്നതും, ഉമ്മയുടെ സങ്കടവും വിഷമവും, ഉമ്മയുടെ കണ്ണു നിറഞ്ഞിരുന്നതും, ഒന്നും ഞാന്‍ കണ്ടിരുന്നില്ല...!!!

മുതിര്‍ന്നപ്പോഴാണ് അന്നത്തെ സംഭവങ്ങളും, ഉമ്മയുടെ സങ്കടം നിറഞ്ഞ ആ കണ്ണുകളും എന്റെ മനസ്സിനെ ഇടക്കിടെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നത്.. എനിക്കു ഉറക്കം കിട്ടാത്ത രാത്രികളും, കരഞ്ഞു തീര്‍ത്ത രാത്രികളുമുണ്ടായിരുന്നു..!!

ഒടുവില്‍, ഈ അടുത്ത കാലത്ത് ഞാന്‍ എന്റെ ഉമ്മാക്കൊരു കത്തെഴുതി. അന്നത്തെ എന്റെ പെരുമാറ്റവും, എന്റെ തെറ്റുകളും ഏറ്റുപറഞ്ഞുകൊണ്ട്, എന്നെ വെറുക്കരുതെന്ന് യാചിച്ചു കൊണ്ടൊരു കത്ത്..!!!
എഴുത്തുകള്‍ക്ക് വാക്കിനെക്കാള്‍ മൂര്‍ച്ചയുണ്ടാവുമല്ലോ.. അതുകൊണ്ടു തന്നെ കത്തിലൂടെയുള്ള എന്റെ പാശ്ചാതാപത്തിനും...!!

ഉമ്മയുടെ മറുപടി ഫോണ്‍ വിളിയിലൂടെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു...!!!
എന്റെ മനസ്സില്‍ മഴപെയ്യിച്ച ഒരു പൊട്ടിച്ചിരി..!! കൂടെ ഇങ്ങനെയൊരു വാക്കും, "നീയിപ്പോഴും അതെല്ലാം ഓര്‍ത്തോണ്ടിരിക്ക്യാണോ..?!! അതൊക്കെ നിന്റെ കുഞ്ഞുന്നാളിലെ കുറുമ്പായിട്ടാ ഞാന്‍ ആസ്വദിച്ചിരുന്നത്.."
ഉമ്മയുടെ പൊട്ടിച്ചിരി നിലക്കുന്നില്ല..
എത്ര പെട്ടെന്നാണ് എന്റെ മനസ്സിലെ മഞ്ഞുരുകിയത്..!!!

ഇപ്പോഴത്തെ സന്തോഷം, എന്നെക്കുറിച്ചു ഒരു തരി വെറുപ്പ് പോലും ഉമ്മയുടെ മനസ്സിലില്ല എന്ന സത്യമാണ്..!!!
ഇപ്പോള്‍ എനിക്കയച്ചുതന്ന ഈ അവകാഡോ പഴം ഞാന്‍ കുറച്ചു ദിവസം സൂക്ഷിച്ചു വെച്ചു. ഇടക്കിടെ എടുത്തു അതില്‍ ചുംബിച്ചു കൊണ്ടിരുന്നു.. ഉമ്മാക്കുള്ള എന്റെ പ്രിയപ്പെട്ട ഉമ്മകള്‍ പോലെ...

പണ്ട് ഞാനും ഉമ്മയും ചീര നട്ടു വളര്‍ത്തിയതും, ഇപ്പോള്‍ ഞാന്‍ നട്ടു വളര്‍ത്തിയ അവകാഡോ മരത്തിന്റെ പഴവും മനസ്സില്‍ നിറയുന്നു. അന്നത്തെ സങ്കടം ഇന്നത്തെ മധുരമായി മാറിയതുപോലെ..!!
ഈ അവകാഡോ പഴം തന്നെയാണ് എനിക്കു ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!

(കുഞ്ഞുന്നാളിലും മുതിര്‍ന്നപ്പോഴും നിങ്ങളിലാരെങ്കിലും ഉമ്മയോടോ, അമ്മയോടോ കടുത്ത വാക്കുകളും പെരുമാറ്റങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ ഏറ്റുപറയാന്‍ വൈകിക്കരുത് എന്നു സ്നേഹത്തോടെ ആവശ്യപ്പെടുന്നു... കഴിയുമെങ്കില്‍ ഇന്ന് തന്നെ, ഇപ്പോള്‍ തന്നെ...!! നാളെ ഞാനോ നിങ്ങളോ ഉണ്ടായെന്ന് വരില്ല..)