പേജുകള്‍‌

കുറുന്തോട്ടിക്കാട്

കരിഞ്ഞുണങ്ങിയ ഇലവേരുകൾ
മൂകമായ കുന്നിന്‍പുറം
ഉഴുതുമറിച്ച് ആനക്കൈകൾ
രാവേറെ ചെന്നപ്പോളവിടെ
കുറുന്തോട്ടി വാതം മാറ്റാന്‍
സായിപ്പിന്‍റെ അറവുശാല..!!

കഴുവേറി

മരവിച്ച മതിൽകെട്ടിനകത്ത്
ഇരുള്‍ മൂടിയ മുറിക്കകത്ത്
മുഖാമുഖം നോക്കി രണ്ടുപേര്‍

ചുളിവു വീണ മുഖങ്ങളില്‍
ഇരുട്ടിനെക്കാള്‍ വലിയ മൂകത

ദ്രവിച്ച മതില്‍കെട്ടിനകത്തേക്ക്
ഓണക്കോടിയെറിഞ്ഞു കൊടുത്ത്
ഭാര്യയും മക്കളുമൊരുമിച്ച്
സദ്യയുണ്ണാൻ പോകുന്നുണ്ടൊരുത്തൻ..!!

ചാപിള്ള

 
കുഞ്ഞുടുപ്പിലെ വിരലുകള്‍..
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍..
തളം കെട്ടിയ ഇരുട്ടിനൊപ്പം,
അടിവയറ്റിലെ ശൂന്യത..!

ജീവരേഖ


ഇന്നലെ പിണങ്ങി
ഇന്ന് വീണ്ടും ഇണങ്ങി
നാളെ പിണങ്ങിയേക്കാം..

അതങ്ങിനെയാണല്ലോ..

ഇണങ്ങിയും
പിണങ്ങിയുമല്ലാതെ
പിന്നെന്ത് ജീവിതം..!

മാറ്റം



“മദ്യപാനത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് വാതോരാതെ സംസാരിച്ച ശേഷം അയാള്‍ നേരെ ബാറില്‍ കയറി മൂക്കറ്റം കുടിച്ചു തിമര്‍ത്തു”

മിനിക്കഥ വായിച്ച ശേഷം പത്രാധിപര്‍ പറഞ്ഞു,
“എടോ ഇത് പഴയ കഥയല്ലേ...”

“പഴയതായാലും പുതിയതായാലും ആളുകള്‍ മാറിയിട്ടില്ല സര്‍....!!”

മകള്‍

അമ്മയോട്
അവനെ പിരിയുന്നത്
വിരഹനോവെന്നവൾ

അവളോട്
സുഖമുള്ള നോവ്,
പേറ്റുനോവെന്ന് അമ്മ

അവർക്കിടയിൽ
ഒരു താരാട്ടുയർന്നത്
അവൾ മാത്രം കേട്ടില്ല

അവനോടൊപ്പം
ഇറങ്ങിപ്പോകവെ
അച്ഛന്‍റെ ഹൃദയനോവുയർന്നു

പതിയെ
നിശ്ചലമായി....

പുഞ്ചിരിയുടെ പ്രണയശാസ്ത്രം

നീയായിരുന്നു
എന്നിലാദ്യം പ്രണയം നിറച്ചത്..

നീ തന്നെയായിരുന്നു
എന്നിലെ പ്രണയത്തെ തുലച്ചതും..

ഇപ്പോൾ,
നമുക്കിടയിൽ,
ഒരു പുഞ്ചിരിയുടെ അകലം മാത്രം..

പുഞ്ചിരിച്ചില്ലെങ്കിൽ
ഇടവഴികളിൽ വഴിപിരിയുന്ന
അപരിചിത മുഖങ്ങളാവുന്ന
നീയും ഞാനും..!!

സ്റ്റാറ്റസ് അപ്ഡേറ്റ്

 
തൊട്ടിലില്‍ കിടന്നു കരയുന്ന തന്‍റെ കുഞ്ഞിനെ ശകാരിച്ച് അയാള്‍ വീണ്ടും മൊബൈലിലേക്കും ഫേസ്ബുക്കിലേക്കും മുഖം താഴ്ത്തി.

ശേഷം കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിക്കേണ്ടതിനെ കുറിച്ച് വാല്‍സല്യം കുത്തിനിറച്ച വാക്കുകളില്‍ അയാള്‍ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്തു.

ലൈക്കുകള്‍ പെരുകുന്നതിനൊപ്പം കുഞ്ഞിന്‍റെ കരച്ചില്‍ തളര്‍ന്നു തളര്‍ന്നു നേര്‍ത്തില്ലാതായി.